Tuesday, December 20, 2011

വരവായി യേശുരാജന്‍...... ..... ....

ഉണ്ണിയേശുവിന്‍റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു ക്രിസ്തുമസ് കൂടി ആഗതമായിരിക്കുന്നു ...ലോകത്തില്‍ സമാധാനത്തിന്‍റെ സന്ദേശവുമായി വന്ന രാജരാജനെ ഒരു നിമിഷം ഭക്തി പൂര്‍വ്വം  സ്മരിക്കട്ടെ .....
  ബദ്ല ഹേമിലെ      കാലിത്തൊഴുത്തില്‍ പിറന്ന പൊന്നുണ്ണി ഇന്ന്‍ ലോകത്തെ എല്ലാ ഗൃഹങ്ങളിലും  പിറക്കുന്നു......എല്ലാ മനസുകളിലുമാവണം യേശുവിന്‍റെ ജനനം......നന്മ നിറഞ്ഞ ഹൃദയങ്ങള്‍ ദൈവത്തിന്‍റെ വാസസ്ഥലമാണ്.
            ക്രിസ്തുമസ് എന്നും മനസ്സില്‍ സുഖമുള്ള ഒരോര്‍മ്മയാണ് ......
ബാല്യകാലത്തെ മധുരമുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ് കരോള്‍ . മൂന്നോ നാലോ പള്ളികളില്‍ നിന്നൊക്കെ കരോള്‍ വരും. കരോള്‍ വരുന്നതിന്‍റെ കൊട്ട് കേള്‍ക്കുമ്പോള്‍ തന്നെ മനസും തുടികൊട്ടും.പിന്നെ ഒരു കാത്തിരിപ്പാണ് .കരോള്‍ പാര്‍ട്ടി വീട്ടിലെത്തുമ്പോള്‍  മനസിലുള്ള വികാരം പറഞ്ഞറി യിക്കാനാവാത്തതാണ്.
                ' ഉണ്ണിയേശു പിറന്നു പുല്‍ക്കൂട്ടില്‍ ' ,'രാജന്‍ പിറന്നു യേശു രാജന്‍ പിറന്നു ' തുടങ്ങിയ ഗാനങ്ങള്‍ ആ കാലത്തിന്‍റെ ഓര്‍മ്മകളാണ് .ക്രിസ്തുമസ് അപ്പൂപ്പനെ കാണാന്‍ ഇഷ്ടമാണെങ്കിലും ഭയങ്കര പേടിയായിരുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ പലപ്പോഴും നമുക്കറിയുന്ന ചേട്ടന്മാരാവും...അവര്‍ പേരു വിളിക്കുമ്പോള്‍ ഭയങ്കര അത്ഭുതമാണ്.സന്തോഷവും.പോവാന്‍ നേരം ചോക്ലേട്സൊക്കെ തരും.
                പുല്‍കൂട്ടിലെ ഉണ്ണീശോ അന്നത്തെ അത്ഭുതമായിരുന്നു...ഒരുപാടു നേരം ഞങ്ങള്‍ ഉണ്ണീശോയെ നോക്കി നില്‍ക്കുമായിരുന്നു. ക്രിസ്തുമസ് ഫ്രെണ്ടിനെ തിരഞ്ഞെടുക്കുന്നതും ഗിഫ്റ്റുകള്‍ നല്‍കുന്നതും പതിവായിരുന്നു.
             ഇന്നും ക്രിസ്തുമസ് രസകരമായ അനുഭവം തന്നെയാണ് .....വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ആദ്യ ക്രിസ്തുമസാണിത്.അതുകൊണ്ട് തന്നെ കാത്തിരിക്കുകയാണ് ആ ദിവസത്തിനായി.

Monday, December 19, 2011

കാത്തുവച്ച ഹൃദയം

ഇന്നത്തെ  പത്രം തുറന്നപ്പോള്‍ ആദ്യം കണ്ടത് അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന അഴീക്കോട്‌ മാഷിനെ കാണാന്‍ വിലാസിനി ടീച്ചര്‍ വന്ന വാര്‍ത്തയാണ് ........      
        ഹൃദയത്തില്‍ മുള്ളു കൊള്ളുന്ന അനുഭവമായിരുന്നു അത്. പ്രായത്തിനോ രോഗത്തിനോ പ്രണയത്തെ തളര്‍ത്താനാവില്ല  എന്നു തെളിയിക്കുന്ന മുഹൂര്‍ത്തം. ഒരുമിച്ചു ജീവിക്കാമായിരുന്ന ഒരു ജന്മം പരസ്പരം കാണാതെ കഴിച്ചു കൂട്ടി . അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ വഴക്കിട്ടു. എങ്കിലും പ്രണയത്തിന്‍റെ മധുരം വിരഹത്തിന്‍റെ കയ്പ് നീക്കി ഒടുവില്‍ പുറത്ത് വന്നു.
         43 വര്‍ഷങ്ങള്‍  പിരിഞ്ഞിരുന്നവര്‍... ...ഒടുവില്‍ വീണ്ടും കണ്ടുമുട്ടിയത് ഈ അവസ്ഥയിലാണല്ലോ ...!ഇതും ദൈവ നിയോഗമാവാം .... പരസ്പരം സ്നേഹിച്ചിട്ടും നിസാര കാരണങ്ങള്‍ ഒരു ജന്മത്തെ തന്നയാണ് ബലികൊടുത്തത്. പറയാന്‍ ഏറെ ഉണ്ടായിട്ടും ഒന്നും പറയാതെ ഒരു ജന്മം .....
        ടീച്ചറോട് ബഹുമാനം തോന്നുന്നു ഒപ്പം സഹതാപവും ...സാഹിത്യത്തിലെ ഗര്‍ജ്ജിക്കുന്ന ഈ സിംഹത്തിനായി ഒരു ജന്മം മുഴുവന്‍ അവര്‍ പ്രണയത്തില്‍ ഹോമിച്ചു.  ഇപ്പോഴും പറയുന്നു അദ്ദേഹത്തിനായി ജീവന്‍ പോലും നല്‍കാമെന്ന്...യഥാര്‍ത്ഥ പ്രണയം ഒരു പ്രാര്‍ത്ഥന പോലെയാണ്  ...അത് ഒന്നും ആഗ്രഹിക്കുന്നില്ല. താന്‍ സ്നേഹിക്കുന്നയാളുടെ  നന്മ മാത്രമല്ലാതെ .........
         "നിബിടാന്ധകാരത്തില്‍ നിദ്ര കൊള്ളുമ്പോള്‍ പോലും എന്‍റെ സൂക്ഷ്മാണുക്കള്‍ നിന്നെ തിരിച്ചറിയും " ടീച്ചര്‍ക്ക് മാഷയച്ച കത്തിലെ വരികള്‍ ..................ഇതില്‍പരം ഒരു ഭാഗ്യം മറ്റെന്താണ് .....? താന്‍ പ്രണയിക്കുന്നയാള്‍ ഒരു നിമിഷമെങ്കിലും തിരിച്ചറിഞ്ഞത് ടീച്ചര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. ഒരു പക്ഷേ ആ വരികളാവാം അവരെ ജീവിപ്പിച്ചത് ...............
              ടീച്ചര്‍ മാഷിനു നല്‍കിയ ചുവന്ന റോസാപ്പൂക്കള്‍ അവരുടെ  ജന്മം തന്നെയല്ലേ ...?പാദങ്ങളില്‍ സമര്‍പ്പിച്ചത് സ്വന്തം ജീവിതവും........
           ഇപ്പോഴും ടീച്ചര്‍ പറയുന്നു കൂടെ വന്നാല്‍ പോന്നു പോലെ നോക്കാമെന്ന്........അത് തന്നെയാണ് മരിക്കാത്ത പ്രണയം ...കളങ്കമില്ലാത്ത പ്രണയം........ഇനിയെങ്കിലും ടീച്ചറുടെ പ്രണയം സഫലമായെങ്കില്‍ ................

Friday, December 16, 2011

ഓര്‍മ്മയിലെ വളപ്പൊട്ടുകള്‍ ....

 നിഷ്കളങ്കമായ ബാല്യത്തിന്‍റെ മുറ്റത്ത് വീണ്ടും ഒരിക്കല്‍  കൂടി നില്‍ക്കാന്‍ മനസ് കൊതിക്കുന്നു. സ്വപ്‌നങ്ങള്‍  അന്ന്ചിത്രശലഭങ്ങളെപ്പോലെമനോഹരങ്ങളായിരുന്നു . ബാല്യത്തിന്‍റെ      വളപ്പൊട്ടുകള്‍ ഇന്നും ഹൃദയത്തില്‍ കുത്തി മുറിപ്പെടുത്തുന്നു. ഒരു സുഖമുള്ള നോവായി അവ എന്നില്‍ പടരുന്നു.
                വളപ്പൊട്ടുകള്‍ സൂക്ഷിക്കുക അന്നത്തെ ഒരു ഹരമായിരുന്നു. മനോഹരമായ വളപ്പൊട്ടുകള്‍ ചേര്‍ത്ത് വക്കുമ്പോള്‍ ഞാന്‍ എന്‍റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നു. മറ്റാര്‍ക്കും സൂക്ഷിക്കാന്‍ കഴിയാത്തത്ര വളപ്പൊട്ടുകള്‍ എന്‍റെ പക്കലുള്ളപ്പോള്‍ ഞാന്‍ തന്നെയല്ലേ സമ്പന്ന ...?
                  ഒരു മയില്‍പ്പീലി  കിട്ടാന്‍ ഞാന്‍ എത്രമാത്രം കൊതിച്ചിരിക്കുന്നു ..?
പക്ഷേ ഒരു മയില്‍പ്പീലിയുടെ സമ്പന്നതയില്‍ അഹങ്കരിക്കാന്‍ എനിക്ക് യോഗമുണ്ടായില്ല .....പുസ്തകത്തിനിടയില്‍ മയില്‍‌പ്പീലി വച്ച കുട്ടികളോട് സ്വകാര്യമായ ഒരസൂയയും എനിക്കുണ്ടായിരുന്നു.
             ബാല്യകാലം കഴിഞ്ഞിട്ടും വളപ്പൊട്ട്‌ ശേഖരണം ഞാന്‍ തുടര്‍ന്നു. പക്ഷേ ഒരു ദിവസം അമ്മ അതെല്ലാം എടുത്ത് പറമ്പിലേക്ക് വലിച്ചെറിഞ്ഞു .എന്‍റെ ഹൃദയം തകര്‍ന്നു പോയി.....അന്ന് ഞാന്‍ കുറേ കരഞ്ഞു......
            പിന്നീട് ഒരിക്കലും ഞാന്‍ ബാല്യകാല വിനോദങ്ങളിലേക്ക്  തിരികെപ്പോയിട്ടില്ല. എങ്കിലും സുഖമുള്ള ഒരുപാടോര്‍മ്മകള്‍ ബാല്യകാലം എനിക്ക് സമ്മാനിച്ചിട്ടുണ്ട് .....എത്ര അകലെയായാലും മറക്കുവതെങ്ങനെ ആ സുവര്‍ണ്ണകാലത്തെ ....?

Thursday, December 15, 2011

അച്ഛന്‍

അമ്മയുടെ സ്നേഹത്തെപറ്റി വാചാല രാവുന്നതിനിടയില്‍ പലപ്പോഴും നാം അച്ഛനെപറ്റി എഴുതാന്‍  മറന്നു പോവുന്നു .....ഞാന്‍ എന്‍റെ അച്ഛനെപറ്റി എഴുതിയില്ലെങ്കില്‍ എനിക്ക് ഒന്നിനെപ്പറ്റിയും എഴുതാന്‍ അര്‍ഹതയില്ല .
               സാന്ത്വനം എന്ന വാക്കിന് എന്‍റെ ജീവിതത്തില്‍ ഒരര്‍ത്ഥമുണ്ടെങ്കില്‍ അത് അച്ഛന്‍ എന്നാണ്. ഓര്‍മ്മ വച്ച കാലം മുതല്‍ ഒരു താരാട്ടു പോലെ എനിക്ക് സാന്ത്വനമാണ് എന്‍റെ അച്ഛന്‍ .അച്ഛന് ഏറെ സ്വപ്‌നങ്ങള്‍ ഒന്നുമില്ല. സമാധാനമുള്ള ഒരു ജീവിതം മാത്രമേ അച്ഛന്‍ ആഗ്രഹിച്ചുള്ളു .പണത്തിന്‌ അച്ഛന്‍റെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവും ഇല്ലായിരുന്നു.
          ആരോടും അസൂയയോ പകയോ ഇല്ലാത്ത അച്ഛന്‍റെ സ്വഭാവം അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി . അച്ഛന്‍ ദേഷ്യപ്പെടുന്നത് വളരെ വിരളമായേ കണ്ടിട്ടുള്ളു .ചിരിയും തമാശയും അച്ഛന്‍റെ കൂടപ്പിറപ്പുകളായിരുന്നു .അച്ഛന്‍ പറയും;എല്ലാവരെയും ചിരിപ്പിക്കാന്‍ നമുക്ക് കഴിയണമെന്ന്‍.
          ഏത് പ്രശ്നവും ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യാന്‍ അച്ഛന് കഴിയും. അച്ഛന്മാര്‍ക്ക് പെണ്‍ മക്കളോടാണ് സ്നേഹക്കൂടുതല്‍ എന്ന്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അതിന്‍റെ ബലത്തില്‍ ഞാന്‍ അച്ഛനോട് ചോദിച്ചു ,അച്ചക്ക് അവന്മാരെക്കാള്‍ സ്നേഹം എന്നോടല്ലേ ...?
          അച്ച ചിരിച്ചു ,എനിക്ക് ആരോടും പ്രത്യേക സ്നേഹമില്ല ...മൂന്നു മക്കളും ഒരുപോലെതന്നെ ...
          എനിക്ക് ചെറിയൊരു നിരാശ തോന്നാതിരുന്നില്ല . എന്നാലും എനിക്കറിയാം അച്ഛന് എന്നോടൊരു പ്രത്യേക സ്നേഹമുണ്ടെന്ന്  ...അച്ഛന്‍റെ മൂത്തമകള്‍ ,ഒരേയൊരു പെണ്‍കുട്ടി ,മൂത്തതെങ്കിലും ഇളയവരേക്കാള്‍  ചെറുതെന്ന മട്ടിലുള്ള സ്വഭാവം ,ഇതെല്ലാം അച്ഛന് എന്നോട് സ്നേഹം കൂടാന്‍ മതിയായ കാരണങ്ങളാണെന്നു ഞാന്‍ സ്വയം കരുതി .
         അച്ഛനാണ് എന്‍റെ ബെസ്റ്റ് ഫ്രെണ്ട് .എനിക്ക് എന്ത് കാര്യവും അച്ഛനോട് പറയാം. അതൊരു വല്ലാത്ത സ്വാതന്ത്ര്യമാണ് ..ഒപ്പം ഒരു ധൈര്യവും . ഇന്നുവരെ എന്‍റെ മേല്‍ ഒരു നിയന്ത്രണം അച്ഛന്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്‍റെ ജീവിതത്തിലെ വഴികളെല്ലാം ഇതുവരെ തിരഞ്ഞെടുത്തത് ഞാനാണ് .അതിനു ഒരു കൂട്ടുകാരനായി അച്ഛനും കൂടെയുണ്ടായിരുന്നു .
          ഇനിയൊരു ജന്മം പിറന്നാലും എന്‍റെ അച്ഛന്‍റെ മോളാവണം. ആ വാത്സല്യം എന്നും ഒരു നിലാവായി എന്‍റെ കൂടെവേണം .

Tuesday, December 13, 2011

നീയാരാണ്‌...?

നീയെന്‍റെ ആരാണു സുഹൃത്തേ....?
സൗഹൃദത്തിനപ്പുറം  മറ്റേതോ  ബന്ധം 
നമ്മളെ ബന്ധിച്ചിട്ടില്ലേ...?
നമ്മുടെ ഭ്രാന്തുകള്‍ക്കിടയില്‍ പരസ്പരം നാം അറിയാത്തതാണോ ...?
അതോ എന്നെ നീ അറിഞ്ഞില്ലെന്നു നടിക്കുകയാണോ  ...?
പക്ഷേ ഒരിക്കല്‍ എന്‍റെ കറയില്ലാത്ത സ്നേഹം നീ തിരിച്ചറിയും
അന്നൊരുപക്ഷേ ഞാന്‍ ഏറെ  അകലെയായിരിക്കും
നിനക്ക് കാണാനാവാത്തത്ര അകലെ
ചിലപ്പോള്‍ നീലാകാശത്തിനപ്പുറംFlowers Flowers
ചിലപ്പോള്‍ കടലിനെക്കാലാഴത്തില്‍
അതുമല്ലെങ്കില്‍ ജീവിതമെന്ന പാരാവാരത്തിന്‍റെ
ഏതെങ്കിലും  ഒരറ്റത്ത്
എങ്കിലും സുഹൃത്തേ നിനക്കായ് നന്മയുടെ പൂക്കള്‍ വിടരട്ടെ
ഒരിക്കല്‍ ആ പൂക്കളുടെ സുഗന്ധത്തില്‍ നീ
എന്‍റെ നന്മയും തിരിച്ചറിയും ...
അന്നൊരുപക്ഷേ ഞാന്‍ നിനക്കൊരു നഷ്ടമാവില്ല
എങ്കിലും ഒരു നേര്‍ത്ത ഓര്‍മ്മയായെങ്കിലും നിന്നില്‍
കടന്നു വരാനായാല്‍ അതും സുകൃതം ....  

Wednesday, December 7, 2011

കണ്ണീരിന്‍റെ നനവുള്ള പുഞ്ചിരി

ബാല്യകാലം മനോഹരമാണ് ....ബാല്യകാല സ്മൃതികളും......
എന്‍റെ കാതുകുത്തിയത്  മറക്കാനാവാത്ത ഒരോര്‍മ്മയാണ് .വല്യമ്മച്ചിയും കിങ്ങിണിയമ്മയും കൂടിയാണ് എന്നെ തട്ടാന്‍റെ  അടുത്ത് കൊണ്ടുപോയത്. വല്യമ്മച്ചിയുടെ പേഴ്സില്‍ ഒരു റോസ് പൊതിയില്‍ രണ്ടു സ്വര്‍ണ്ണക്കമ്മലുകള്‍. .........."കൊച്ചിന്‍റെ   കാതുകുത്തിയിട്ട് ഇടാനാ ഇത് " വല്യമ്മച്ചി പറഞ്ഞു. പക്ഷേ കരയാതെ ഇരുന്നാലേ കമ്മലിടാന്‍ പറ്റൂ .....
                 തട്ടാന്‍ പറഞ്ഞു, കൊച്ചു മിടുക്കിയാ , കരയില്ല .വല്യമ്മച്ചിയും കിങ്ങിണിയമ്മയും തട്ടാന്‍റെ ഒപ്പം ചേര്‍ന്നു...ഇല്ല കൊച്ച് വീട്ടില്‍ പോലും കരയാറില്ല ...അവര്‍ പറയുന്നത് ശുദ്ധ നുണയാണെന്ന് അറിയാമായിരുന്നിട്ടും തട്ടാന്‍റെ മുന്നില്‍ എന്‍റെ വില കളയാതിരിക്കാന്‍ കരയാതെ എല്ലാ വേദനയും സഹിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
              തട്ടാന്‍ ഒരു സൂചി കയ്യിലെടുത്തു .ഞാന്‍ കണ്ണടച്ചു.അത് എന്‍റെ ഇടതു ചെവിയില്‍ തുളഞ്ഞിറങ്ങി .കണ്ണ് നിറഞ്ഞെങ്കിലും കരഞ്ഞില്ല. ആരെങ്കിലും ഒന്ന് നോക്കിയാല്‍ കരയുന്ന ഞാന്‍ കരയാതിരുന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി . പിന്നത്തെ അഭിനന്ദന പ്രവാഹത്തിനിടയില്‍ ഞാന്‍ അടുത്ത കാതു   കുത്തിയ വേദന അറിഞ്ഞില്ല.
          കമ്മലിട്ട്  സുന്ദരിയാവാനുള്ള സ്വപ്നം പൂവണിയുകയാണ് ....ആ സന്തോഷം എന്നെ മറ്റൊരു ലോകത്താക്കി. ഭാഗ്യത്തിന് പലര്‍ക്കും സംഭവിക്കുന്ന പോലെ എന്‍റെ കാത് പഴുത്തില്ല. എങ്കിലും ചെറിയൊരു വേദന...ആ വേദനക്കിടയിലും ഞാന്‍ പുഞ്ചിരിച്ചു ...കാതില്‍ കിടക്കുന്ന സ്വര്‍ണ്ണക്കമ്മലിന്‍റെ തിളക്കത്തില്‍ എന്‍റെ കണ്ണുനീര്‍  മുത്തുകള്‍ തിളങ്ങി.....

എന്‍റെ സ്വപ്ന നായിക

വലുതാവുമ്പോള്‍  ആരാവണം എന്ന്‍ ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ഉടനെ ഞാന്‍ പറയുമായിരുന്നു ....ശോഭന .എന്താണെന്നറിയില്ല അന്നേ അവരെ എനിക്ക് വല്യ ഇഷ്ടമായിരുന്നു. ശോഭന അഭിനയിച്ച ഓരോ സിനിമയും കണ്ടതാണെങ്കിലും വീണ്ടും കാണും. പപ്പായുടെ സ്വന്തം അപ്പൂസാണ് എന്‍റെ മനസ്സില്‍ തങ്ങി നിന്ന ആദ്യ ശോഭന ചിത്രം. പിന്നീട് മിന്നാരം.
                  എന്‍റെ കുട്ടിക്കാലത്ത് അച്ഛന്‍ മിക്ക സിനിമകള്‍ക്കും ഞങ്ങളെയും കൊണ്ട് പോകുമായിരുന്നു. ശോഭന ഉണ്ടെങ്കില്‍ ആ സിനിമ കാണാന്‍ പോവാന്‍ എനിക്ക് ഭയങ്കര താത്പര്യമായിരുന്നു . ശോഭനയോടുള്ള  എന്‍റെ ഇഷ്ടത്തിനു മറ്റൊരു കാരണം കൂടിയുണ്ട്. എന്‍റെ അച്ഛന്‍റെ പെങ്ങള്‍ കിങ്ങിണിയമ്മയുടെ ഒരേ ഒരു മകള്‍ ,എന്‍റെ പ്രിയപ്പെട്ട ചേച്ചിയുടെ പേര് ശോഭന എന്നാണ് . അതുകൊണ്ടാവം കുട്ടിക്കാലത്ത് എനിക്ക് ശോഭനയോട്  അത്ര ഇഷ്ടമായത്. 
                     വളര്‍ന്നപ്പോഴും എന്‍റെ മനസ്സില്‍ അവരാണ് ഏറ്റവും മികച്ച നടി. മണിച്ചിത്രതാഴ് എന്ന ഒരു സിനിമയിലെ അഭിനയം മാത്രം മതി ആ നടിയുടെ അഭിനയ മികവ് വിളിച്ചോതാന്‍. പാരമ്പര്യമായി പകര്‍ന്നു കിട്ടിയ അഭിനയവും നൃത്തവും ശോഭനയുടെ ജീവിതം മറ്റൊന്നാക്കി. ലോകം അറിയപ്പെടുന്ന നര്‍ത്തകിയായി അവര്‍ വളര്‍ന്നു. നൃത്തം അവരുടെ ജീവിതമായി . 
                   ഒരു നടിയോടും ആരാധന തോന്നിയിട്ടില്ല. ശോഭനയെ  ഇഷ്ടമാണ് .ഒരുപാട് ...അവരുടെ നൃത്ത വേദികളിലും ജീവിത വീഥികളിലും ഈശ്വരന്‍ തുണയാവട്ടെ.......

Tuesday, November 29, 2011

നീയെന്നെ അറിയാഞ്ഞതെന്തേ ...?

ചിലരുടെ മിഴികള്‍ നനയാന്‍ മാത്രം വിധിക്കപ്പെട്ടതാണ്
ചിലരുടെ ഹൃദയങ്ങള്‍ നഷ്ടമറിയാന്‍   വിധിക്കപ്പെട്ടതും
എന്‍റെ സ്വപ്നങ്ങളും അങ്ങനെയാണ്
എന്തിനാണ് വൈരുധ്യങ്ങള്‍ മാത്രം നിറഞ്ഞ നിന്നെ ഞാന്‍
എന്‍റെ സ്വപ്നത്തിലെ നായകനാക്കിയത് ...?
സുഹൃത്തുക്കള്‍ പറഞ്ഞിട്ടോ ...? അല്ല
അവര്‍ അറിയുന്നതിനും എത്രയോ മുമ്പ്
നീ കുടിയിരുന്നതാണെന്നില്‍
ഒരു പക്ഷെ ജന്മങ്ങള്‍ക്ക് മുന്നേ .....
എന്നിട്ടും നീയെന്നെ അറിയാഞ്ഞതെന്തേ ...?
നനയില്ലെന്നു  ശബധം ചെയ്ത എന്‍റെ മിഴികള്‍ നനയുന്നു -നിന്നെയോര്‍ത്ത്
നീയോ  .....ചന്തമുള്ള പൂവു തേടി എങ്ങോ അലയുന്നു
നീ എന്‍റെ മനസ് കണ്ടെന്നു കരുതിയ ഞാനാണ്‌ വിഡ്ഢി
സാരമില്ല  സുഹൃത്തേ...
നാം കണ്ട ലോകത്തിനപ്പുറം ശരിയുടെ മറ്റൊരു ലോകമുണ്ട്
അവിടെ ഞാന്‍ വിജയിക്കും എല്ലാവര്‍ക്കുമായി ഞാന്‍
എന്നെത്തന്നെ ത്യജിച്ചതിന്......
നിന്നോടെനിക്ക് പകയില്ല ....കാരണം നീയെന്നെ പ്രണയിച്ചില്ല
നിന്‍റെ  വാക്കുകളില്‍  പ്രണയം കല്‍പ്പിച്ച  ഞാന്‍ തന്നെയാണ് തെറ്റുകാരി
നിന്‍റെ വഴികളില്‍ നന്മ നിറയട്ടെ ....
ഈശ്വരന്‍ നിന്‍റെ വഴിയില്‍ പൂവിടര്‍ത്തട്ടെ
അകലെ നിന്ന് ആ നന്‍മകള്‍   കാണാന്‍ ഈശ്വരന്‍ എനിക്കും ഭാഗ്യം തരട്ടെ ....    

Monday, November 28, 2011

പ്രതീക്ഷ

പ്രണയം  മനസിന്‍റെ നഷ്ടമാണ്
ജീവിതത്തിന്‍റെ നേട്ടവും
ഇതാ നിനക്കായ്‌ ഒരു പനിനീര്‍ പൂവ്
അതില്‍ മുള്ളുകളില്ല അതെല്ലാം എന്‍റെ ഹൃദയത്തില്‍    തറച്ചുപോയി  
ഈ പുഷ്പത്തിന്‍റെ     ഇതളുകളില്‍    
തുളുമ്പി നില്‍ക്കുന്നത് ജലമല്ല എന്‍റെ ജീവരക്തമാണ്
നിന്നെ മറക്കാന്‍ ആവുന്നില്ല
നീയോ അടുത്ത് നില്‍ക്കുമ്പോഴും അന്യനായി നടിക്കുന്നു
എങ്കിലും പ്രിയാ നീ തന്ന നോവും സാന്ത്വന മാണെനിക്ക്
പുതിയ വസന്തങ്ങള്‍ എനിക്കായി വിടരുമ്പോഴും
നിന്നെ പ്രതീക്ഷിക്കുകയാണ് ഞാന്‍ ........ 

സായന്തനം

പ്രിയ സൂര്യാ നീയും വിടപറയുന്നുവോ
മറ്റൊരു ചന്ദ്രോദയത്തിനായി
ഉദയം അസ്തമയത്തിലേക്കുള്ള  വഴികാട്ടിയാണല്ലോ
വിടര്‍ന്ന പൂവും  പഴുത്തയിലയും  കൊഴിഞ്ഞല്ലേ മതിയാവൂ
ഇന്നീ ജീവിത സായന്തനത്തില്‍ ഞാനും
അസ്തമയ സൂര്യന്‍റെ വരവിനായി കാത്തിരിക്കുന്നു
അകലേക്ക്‌ മറയുന്ന ജീവിതത്തോണിയില്‍
കടന്നു പോകുന്നത്  എന്‍റെ ജന്മമാണ്
നിനവും നോവും ചേര്‍ന്നു വരച്ചിട്ട നരച്ച ചിത്രങ്ങള്‍ മറയുകയാണ്
എന്‍റെ ജന്മവും ഞാനും വിടചോല്ലുകയാണ്
നാളത്തെ ഉദയത്തില്‍ വീണ്ടും വിടരനായി
ഞാന്‍ ഇന്നു മറയുകയാണ് .........

Saturday, November 26, 2011

മഴപെയ്യുമ്പോള്‍ ......

മഴ എനിക്കെന്നും അത്ഭുതമാണ് ....എത്രകണ്ടാലും മതിയാവാത്ത അത്ഭുതം ....മഴ കാണുമ്പോള്‍ ഞാനൊരു കൊച്ചു കുട്ടിയായിപ്പോകുന്നു .എന്തിനെന്നറിയില്ല മഴയോട് വല്ലാത്ത സ്നേഹമാണെനിക്ക് ....പണ്ട് മഴയത്ത് സ്കൂളിലേക്ക് നടന്നു പോയതും മഴ നനഞ്ഞൊട്ടി ക്ലാസിലിരുന്നതും, രാത്രി മഴയുടെ പാട്ടുകേട്ട് വല്യമ്മച്ചിയോടൊട്ടിക്കിടന്നതും ഇന്നലെ കഴിഞ്ഞപോലെ ....ഇപ്പൊ തോന്നുന്നു എനിക്ക് ആരുമില്ലെന്ന്  ...ഈ നഗരത്തിലെ സുഹൃത്തുക്കളുടെ സമ്പന്നതയല്ലാതെ എനിക്കെന്താണ് ഇവിടെ സ്വന്തമായുള്ളത് ...?
                      പാടവും   പറമ്പുമില്ലാത്ത ഈ നഗരത്തിലെ മഴയ്ക്ക് നരച്ച നിറമാണ്‌. എങ്കിലും എന്‍റെ വര്‍ണ്ണാഭമായ ഓര്‍മ്മകളില്‍ ഞാന്‍ ഇവിടുത്തെ മഴക്കും നിറം പകരുകയാണ് .കഴിഞ്ഞു പോയ വഴികളിലൂടെ തിരിയെ നടക്കാനാവില്ലെന്ന സത്യം വേദനിപ്പിക്കുമ്പോഴും വരാനിരിക്കുന്ന ഒരു നല്ല നാളെ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തുന്നു. ചില സ്വപ്‌നങ്ങള്‍ ഞാനും കണ്ടു തുടങ്ങിയിരിക്കുന്നു .നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും വെറുതെ ആ സ്വപ്നങ്ങളുടെ ബലത്തില്‍; ജീവിക്കുകയാണ് ഞാന്‍ ....
  ഈ മഴ പെയ്യുമ്പോള്‍ എന്‍റെ മോഹങ്ങളും ഉണരുകയാണ് ......ഭാവിയുടെ  സുവര്‍ണ്ണ വാതായനങ്ങള്‍ തുറക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞാന്‍ ...... 

Friday, November 25, 2011

പൊന്‍ പൂക്കള്‍ ...

പൂക്കളും കൊച്ചു കുട്ടികളും ഒരുപോലെയാണ് ....
ഏറെ നിഷ്കളങ്കത ഉള്ളില്‍ പേറുന്നവ. കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയും പൂക്കളുടെ ചിരിയും ആര്‍ക്കാണ് കണ്ടുമതിയാവുക...? പൂക്കള്‍ കുഞ്ഞുങ്ങളെ പോലെയാണ് ....കുഞ്ഞുങ്ങള്‍ പൂക്കളെ പോലെയും ....
ആദ്യമായി സ്വന്തം കുഞ്ഞിന്‍റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഏതമ്മയ്ക്കാണ് ആഹ്ലാദ മുണ്ടാക്കാത്തത്...? അല്ലെങ്കില്‍ തന്നെ ആ പുഞ്ചിരിയല്ലേ ഒരു സ്ത്രീയുടെ ജന്മം സഫലമാക്കുന്നത് ...? ജീവിതമാകുന്ന ചെടിയില്‍ വിരിഞ്ഞ കുസുമങ്ങളാണ് കുഞ്ഞുങ്ങള്‍ .....എന്തുകൊണ്ടോ പൂക്കളുടെയും കുഞ്ഞുങ്ങളുടെയും പുഞ്ചിരിയില്‍ ഞാന്‍ എന്‍റെ ദുഃഖങ്ങള്‍ മറന്നു പോവുന്നു  ....

Wednesday, November 23, 2011

അമ്മ

അമൃതമായെന്നില്‍ നിറയുമമ്മ
പുഴപോലെയെന്നില്‍ ഒഴുകുമമ്മ
മലര്‍പോലെയെന്നില്‍ വിരിയുമമ്മ
ഒരു കവിതപോലെന്നെ തഴുകുമമ്മ

കഥ കേട്ടുറങ്ങിയ ബാല്യത്തിലെന്‍
കണ്ണുനീര്‍ തുടച്ച കൈകളമ്മ
മാറിന്‍റെ  ചൂടില്‍ ചേര്‍ത്തെന്നുമെന്നെ
താലാട്ടിയുറക്കിയ കൈകളമ്മ

അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നൊരമ്മ
എന്നിലറിവായ് വിളങ്ങും ദേവിയമ്മ
കടല്‍ പോലെയെന്നില്‍ നിറഞ്ഞു നില്‍ക്കും
കനിവിന്റെ സ്നേഹക്കടലുമമ്മ

ഒരു സ്നേഹ നിലാവു പോല്‍
                             ചിരിതൂകി നില്‍ക്കുന്ന
ആനന്ദപ്പൂനിലാവെന്‍റെയമ്മ
ഒരു മഴ പോലെന്നില്‍ പെയ്തിറങ്ങും
സ്നേഹത്തിന്‍ പൂമഴയെന്‍റെയമ്മ 

Tuesday, November 22, 2011

വിടചോല്ലുന്നുവോ നീ ....?





മൌനമായെന്നോട് വിട ചൊല്ലുന്നുവോ നീ
വിരഹാര്‍ദ്രായം തൃസന്ധ്യേ .....
മൌനമായീ രാവിന്‍റെ മാറില്‍
ചെരാനൊരുങ്ങുന്നുവോ...?

പാറിപ്പറക്കും പക്ഷി വൃന്ദമില്ല
താരാട്ടുവാന്‍ മന്ദ മാരുതനുമില്ല
ഇരുളുന്ന മാനവും കാര്‍മേഘ ജാലവും
പടുന്നുവേതോ വിരഹഗാനം ...

ഈ ഇരുള്‍ കാട്ടില്‍ ഞാനും തനിച്ചീ
രാവിനെ നോക്കിയിരിപ്പു മൂകം
ശൂന്യമാം ചിന്തയും മരവിച്ച ഹൃദയവും
എന്നോടു ചോദിപ്പു മൌനമെന്തേ ...?

നിറയാത്ത മിഴികളും വിറയാത്ത ചുണ്ടുമായ്
കരയാന്‍ മറന്നു ഞാന്‍ കാത്തിരിപ്പൂ
ഈ ഇരുള്‍ കടലിന്‍റെ അപ്പുറത്തെങ്ങോ
ഒരു നീലനിലാവുദിക്കുമെന്ന്




കിളിക്കൂട് ....

ഇരുളുന്നോരീരാവില്‍ വിരഹത്തിന്‍ ചൂടുമായ്
എവിടേക്കു പായുന്നു കൂടുതേടി ...?
തളരാത്ത ചിറകുകള്‍ വാനില്‍ വിരിച്ചു നീ
എവിടേക്കു പായുന്നു കൂടുതേടി

അകലെയാ മാവിന്‍റെ കൊമ്പിലെ കൂട്ടില്‍ നിന്‍
കുഞ്ഞുണ്ടോ കുഞ്ഞിനായ് തൊട്ടിലുണ്ടോ ...?
പറയാതെ പോവുന്നതെന്തേ നീ കിളി
എന്തിനായ് കാട്ടുന്നതീ തിടുക്കം ...?

കൊക്കുകള്‍ മെല്ലെ തുറന്നു നിന്‍ കുഞ്ഞിതാ
മെല്ലെ വിതുമ്പുന്നു ചൂട് തേടി
പ്രിയനവന്‍ എന്നോ പറന്നു പോയെങ്കിലും
കുഞ്ഞില്ലേ കുഞ്ഞിനായ് അമ്മയില്ലേ ...?

മെല്ലെ വീശും കാറ്റ് താരാട്ട് പാടുന്ന
ചന്ദ്രിക തൂകുന്ന നീല രാത്രി
അകലെയാ മാവിന്‍റെ കൊമ്പിലായ് എന്‍ കിളി
മെല്ലെ മയങ്ങുന്നു കുഞ്ഞുമായി


മാറുന്ന പ്രണയ സങ്കല്പങ്ങള്‍ ....

ലോകം പുരോഗമിച്ചുവെന്നു വെറുതെ പറയുന്നതാണ്. ഒരു പക്ഷെ ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ഏറെ പുരോഗതി പ്രാപിച്ചിരിക്കാം. ഏതായാലും പ്രണയത്തിന്‍റെ കാര്യത്തില്‍ ആ പുരോഗതി കാണാനാവില്ല. രണ്ടു മതത്തില്‍ പെട്ടവര്‍ പ്രണയിച്ചാല്‍ അവര്‍ക്കുനേരെ വാളോങ്ങുന്ന സമൂഹമാണ്‌ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉള്ളതെന്ന് പറഞ്ഞാല്‍ അത് ലജ്ജാവഹം തന്നെയാണ്. കഴിഞ്ഞ തലമുറ പ്രണയം വിജയിപ്പിക്കുന്ന കാര്യത്തില്‍ ഇന്നത്തെ തലമുറയെക്കാള്‍ ഏറെ മുന്നിലായിരുന്നുവെന്ന്‍ പറയാതെ വയ്യ.
                      ഇന്നത്തെ പ്രണയം ജാതിയും മതവും ജാതകവും വരെ നോക്കിയ  ശേഷമാണ് ആരംഭിക്കുന്നത്.പരിശുദ്ധ പ്രണയം എന്ന സങ്കല്‍പ്പത്തിന് ഇക്കാലത്ത്‌ സ്ഥാനമില്ലാതായിരിക്കുന്നു. ആരും കാണാതെ മനസ്സില്‍ കാക്കുന്ന പ്രണയമൊന്നും ഇക്കാലത്തില്ല. ഒരു പ്രണയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തു ചാടാന്‍ പുതിയ തലമുറക്ക് അധികം സമയവും വേണ്ട.
                     ജാതിയോ മതമോ ഇല്ലാത്ത ഒരു ലോകത്തെ ഞാന്‍ സ്വപ്നം കണ്ടിരുന്നു . മിശ്ര വിവാഹങ്ങളിലൂടെ മാത്രമേ അത് സാധിക്കൂ എന്ന് ഞാന്‍ കരുതി. എന്നാല്‍ എന്‍റെ തലമുറ  സ്വജാതിയില്‍ നിന്ന് മാത്രം വിവാഹംകഴിക്കാന്‍ ആഗ്രഹിക്കുന്നവരുടെതാണ് .ജാതിക്കും മതത്തിനും മാത്രമല്ല അന്ധവിശ്വാസത്തിനും ഇന്ന്‍ പ്രാധാന്യമേറുകയാണ്. മനുഷ്യര്‍ക്കിടയില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ ഇല്ലാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ ...!ഇന്ന്‍ രാഷ്ട്രം ഭരിക്കുന്നത്‌ വരെ മതങ്ങളാണ്.
                      ജാതിയും മതവും ഇല്ലാതാവുന്ന ,എല്ലാവരും ഒരു കുടുംബമായിക്കഴിയുന്ന ഒരു ലോകത്തെ ഞാനിന്നും സ്വപ്നം കാണുന്നുണ്ട്. ഒരിക്കലും നടക്കില്ല എന്നറിയാമായിട്ടും വെറുതെ പ്രതീക്ഷിക്കുന്നുണ്ട് ......

Monday, November 21, 2011

ഞാന്‍ ....

ഞാനൊരു  പുഷ്പമാണ്‌
                                                                 നിനക്കായ്‌ മാത്രം വിരിഞ്ഞ പുഷ്പം 
                                                                 നിന്‍റെ വിപ്ലവങ്ങളെ എന്‍റെയുള്ളില്‍
                                                                                    പേറാനൊരുങ്ങുമ്പോഴും
                                                                 അറിഞ്ഞില്ല ഞാന്‍ നീ എന്‍റെ ശാന്തതയെ
                                                                                  പ്രണയിച്ചു തുടങ്ങിയെന്ന്

നിന്നെക്കുറിച്ച് ....

ഇടറാതെ ഞാന്‍ പാടും
                                 ഗാനങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നുവല്ലോ
മൊഴിയാത്ത വാക്കിന്‍റെ
                                 നിശബ്ദദ യ്ക്കപ്പുറം
നീയെന്‍റെ സ്വരമായിരുന്നുവല്ലോ ...
മറ്റാരും കാണാതെ ഞാന്‍ കാത്ത മയില്‍‌പ്പീലി
നിനക്കായ് മാത്രമായിരുന്നുവല്ലോ ...
ഞാനെന്നുമെഴുതുന്നോരക്ഷരപ്പൂക്കളും
നിനക്കായ്‌ മാത്രമാണല്ലോ ...

തേന്മൊഴികള്‍ ...

നീയൊന്നും ചൊല്ലീല ഞാനും പറഞ്ഞില്ല
മൂകാനുരാഗത്തിന്‍ തേന്മൊഴികള്‍  ...Photos-of-spring-season-155771_wall.jpg
ഒടുവിലാരോടും മിണ്ടാതെ പോയൊരാ
നിശതന്‍ നോവും അറിഞ്ഞില്ല നാം

അകലെയാകാശത്ത് വിരിഞ്ഞൊരാ താരകം
വെറുതേ വന്നൊന്നെത്തിനോക്കി
മൂകമായ് ചോദിച്ചു എന്നോട് വെറുതേ
ഇനിയും മൌനമെന്തേ ...?

പറഞ്ഞില്ലയെങ്കിലും  പറയാത്ത വാക്കിന്
കാണാത്ത പൂവിന്‍ സുഗന്ധമുണ്ട്
വിരിയാതെ കൊഴിഞ്ഞാലും ഇനിയെന്‍റെ സ്വപ്നത്തി -
നായിരം വസന്തത്തിനഴകുമുണ്ട്

Saturday, November 19, 2011

മലയാളമേ നീയിന്ന്‍ അന്യയോ ...?

കഴിഞ്ഞ ദിവസം ഹോസ്ടലില്‍ ഒരു സുഹൃത്ത് പറഞ്ഞതു കേട്ടപ്പോള്‍ ചിരിയാണ് വന്നത്. പുതിയതായി വന്നു ചേര്‍ന്ന അന്തേ വാസിയോട് അഭിമാന പൂര്‍വ്വം അവള്‍ പറഞ്ഞു, എനിക്ക് മലയാളം എഴുതാനറിയില്ല ,ഇംഗ്ലീഷേ അറിയൂ ....അതൊരു ശുദ്ധ നുണയാണെന്നു  ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു.എന്നാലും മലയാളമറിയില്ല എന്ന് പറയുന്നതില്‍ അഭിമാനം കാണുന്ന ആ സ്ത്രീയോട് പറയാന്‍ എനിക്ക് വാക്കുകളൊന്നും കിട്ടിയില്ല. മാതൃഭാഷക്ക് പെറ്റമ്മയുടെ സ്ഥാനമാണുള്ളത്. ആദ്യം അമ്മയെന്ന് വിളിച്ചത്, ആദ്യമായി ഒരു പൂര്‍ണ്ണ വാചകം പറഞ്ഞത്, പരിഭവിച്ചത്, സ്നേഹിച്ചത് എല്ലാം മാതൃഭാഷയിലൂടെയാണ് .ഒരിക്കല്‍ പെറ്റമ്മയെയും തള്ളിപ്പറയുമെന്ന്  തെളിയിക്കുകയാണ് പുതിയ തലമുറ.അമ്മയെ മാറ്റിനിര്‍ത്തി വിരുന്നുകാരിക്ക് ഇടം കൊടുക്കുകയാണ് നാം. ഒരു ഭാഷയും നന്നായി അറിയാത്ത അവസ്ഥയിലാണ് പുതിയ തലമുറയെന്നു പറയാതെ വയ്യ.   മലയാളമേ എന്നും നീ വിജയിക്കട്ടെ .......

Friday, November 18, 2011

ഉണ്ടായിരിക്കാം ...

നീലാകാശത്തിനപ്പുറം മറ്റൊരു
                                     നീലിമയുണ്ടായിരിക്കാം
ഈയിളം കാറ്റിന്നപ്പുറം നിന്നുടെ
                                     നിശ്വാസമുണ്ടായിരിക്കാം
ഏഴ് കടലിനുമപ്പുറം  മറ്റൊരു
                                      മഹാനദി ഉണ്ടായിരിക്കാം
ഒരുപാടു മോഹങ്ങള്‍ക്കൊടുവില്‍
                                     മോഹഭംഗങ്ങളുണ്ടായിരിക്കാം
കാര്‍മേഘ ജാലത്തിന്നപ്പുറമൊരു
                                    വെണ്‍മേഘമുണ്ടായിരിക്കാം
ഇരുട്ടിന്നാഴത്തിലെങ്ങോ നമുക്കായ്
                                   ഒരു ദീപമുണ്ടായിരിക്കാം
ഒരുപാടു മറവികള്‍ക്കിടയില്‍
                    നിന്നെക്കുറിച്ചുള്ളോരോര്‍മ്മകളുണ്ടായിരിക്കാം
ഒരുപാടു നോവുകള്‍ക്കിടയില്‍ ചിരിയുടെ
                                          മണ്‍ചിരാതുണ്ടായിരിക്കാം
ഈ വിരഹത്തിനപ്പുറം മറ്റൊരു
                                          സംഗമമുണ്ടായിരിക്കം

Thursday, November 17, 2011

യാത്ര ......

നിന്നെ ആരോ
              നട്ടുവച്ചതാണെന്നില്‍
വേരുറച്ചു പോയി
              പറിച്ചുനീക്കാനാവുന്നില്ല ....
ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക്
                                        നീ  ആഴ്ന്നിറങ്ങുമ്പോഴും
തടഞ്ഞില്ല ഞാന്‍
നീയെന്നെ  കഠിന ഹൃദയയെന്നു വിളിച്ചു
പക്ഷേ ഞാനതല്ലയിരുന്നു
നീ എന്‍റെ മോഹങ്ങള്‍ കണ്ടില്ല -പകരം
നിന്‍റെ മോഹങ്ങള്‍   കാട്ടിത്തന്നു
നീ ചിരിച്ചു ; ഞാനും
                        വിഷാദം പുരണ്ട ചിരി 
എന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു
നിന്‍റെ ചിരിയില്‍ വിഷമുണ്ടെന്ന്
എന്നാല്‍ ഞാന്‍ പറഞ്ഞു അത് വിഷമല്ല പനിനീരാണെന്ന്‍
എന്‍റെ മോഹങ്ങളെ നിന്നിലൂടെ
                                           ഞാന്‍ നേടാന്‍ കൊതിച്ചു
എന്‍റെ സ്വപ്നങ്ങളെ നിന്‍റെ
                           കണ്ണുകളില്‍ ഞാന്‍  ദര്‍ശിച്ചു
എന്നാല്‍ നീ നിന്‍റെ പ്രണയ പുസ്തകത്തില്‍
എന്‍റെ പേരെഴുതിയില്ല
മറ്റാരുടെയോ   പേരുകള്‍ കുറിച്ചിട്ട താളുകള്‍
ഒരു മരണ പുസ്തകം പോലെ
                                        ഞാന്‍ മറിച്ചു നോക്കി   
എന്‍റെ സ്നേഹത്തിനായി നീ വാശിപിടിക്കുമ്പോള്‍   
അത് പ്രണയമാണെന്ന്      ഞാന്‍ തെറ്റിദ്ധരിച്ചതായിരുന്നു
"മിണ്ടാപ്പൂച്ച കലമുടയ്ക്കും "
                ആരോ  ഒരിക്കല്‍ പറഞ്ഞത് കേട്ടതാണ്
ഞാനും ആ കലം ഉടച്ചേനെ  
പക്ഷേ നീ എനിക്ക് അവസരം തന്നില്ല
പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ നിനക്കായ്
                                                          ഞാന്‍ വാദിച്ചു
നിന്‍റെ പ്രണയത്തിനായ്‌ എന്തും
                                            ത്യജിക്കുമെന്ന്‍ പറഞ്ഞു
തിരികെ വന്ന എന്‍റെ മുഖത്തു നോക്കി
                                             നീ പറഞ്ഞു
പ്രിയ സഹോദരീ യാത്ര ..........
    

പൊട്ടുന്ന താലിച്ചരടുകള്‍.....

കേരളത്തില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുകയാണ്‌.....
കുടുംബ കോടതികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നത് കുട്ടികളാണ്. ദയയില്ലാതെ പിരിയുന്ന മാതാപിതാക്കളില്‍  ആരുടെ കൂടെ പോവണമെന്നറിയാതെ പ്രതിസന്ധിയിലാവുന്ന കുഞ്ഞുങ്ങളുടെ വേദന കാണാതെ മാതാപിതാക്കള്‍ ഇരുവഴിക്കു പിരിയുന്നു. പലപ്പോഴും നിസ്സാരപ്രശ്നങ്ങളാണ് ദമ്പതികളെ കോടതി മുറികളില്‍ എത്തിക്കുന്നത് .
                  ഇന്ന്‍ സ്ത്രീയും പുരുഷനും സാമ്പത്തികമായി സ്വതന്ത്രരാണ്.അതുകൊണ്ടു തന്നെ പരസ്പരം ആശ്രയിക്കേണ്ടി വരുന്നില്ല.ആരുമില്ലെങ്കിലും ജീവിക്കാനറിയാം എന്ന ധാര്‍ഷ്ട്യമാണ് ഈ വികാരത്തിന് പിന്നില്‍.പരസ്പരം സ്നേഹിക്കാനോ ക്ഷമിക്കാനോ ആരും തയ്യാറല്ല.അവനവനെത്തന്നെയാണ് എല്ലാവരും സ്നേഹിക്കുന്നത്.
                ഭാരതസ്ത്രീകള്‍   ജീവനേക്കാള്‍ വില നല്‍കിയിരുന്നത് താലിക്കാണ്. അത് പൊട്ടുന്നത് ഒരിക്കലും സഹിക്കാനും ആവുമായിരുന്നില്ല. സതി ഒരു ദുരാചാരമായിരുന്നെങ്കില്‍ക്കൂടി  അത് വെളിവാക്കുന്നത് ഭര്‍തൃ സ്നേഹമാണ്. അത്തരം സ്നേഹം ഇന്നാവശ്യമില്ലെങ്കില്‍ക്കൂടി ദാമ്പത്യത്തില്‍ സ്നേഹത്തിന് ഏറെ പ്രാധാന്യമുണ്ട്.
               ഭര്‍ത്താവിന്‍റെ വീട്ടുകാരെ പലപ്പോഴും വധു അന്യരായി കണക്കാക്കുന്നു . മരുമകളെ അന്യയായിക്കാണുന്ന ഭര്‍തൃ വീട്ടുകാരും കുറവല്ല. ഇത് കുടുംബത്തില്‍ നിരന്തര പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നു. സ്നേഹമില്ലാത്ത കുടുംബാന്തരീക്ഷം കുടുംബത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്നു .
                വിവാഹമോചനങ്ങള്‍ പെരുകുന്ന ഈ കാലഘട്ടത്തെ നാം ആശങ്കയോടെ കാണേണ്ടിയിരിക്കുന്നു. പൊരുത്തം നോക്കി നടത്തിയ വിവാഹങ്ങള്‍ പൊരുത്തമില്ലാതെ പിരിയുന്നു. ജാതക പൊരുത്തത്തിനപ്പുറം മനപ്പൊരുത്തമാവട്ടെ പ്രധാനം. പ്രണയ വിവാഹങ്ങളും പരാജയത്തിന്‍റെ രുചി നുകരുമ്പോള്‍ ആശങ്കയിലാവുന്നത് യുവജനതയാണ്. അവരാണെങ്കില്‍ ലിവിംഗ് ടുഗദറിനെപ്പറ്റിപ്പോലും  ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.കേരളത്തിന്‍റെ സംസ്കാരത്തിനു തന്നെ അപചയം വന്നിരിക്കുന്നു. വിലപിക്കേണ്ടതിനപ്പുറം ഇതിനൊരു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Wednesday, November 16, 2011

എന്തിനാണ് ...?

നോവിക്കാനാണെങ്കില്‍    എന്തിനാണ്
നീ എന്നില്‍ പ്രണയമായ് പെയ്തിറങ്ങിയത്....?
പ്രണയത്തിന്‍റെ കനലില്‍ വേവിക്കാനോ അതോ
വിരഹത്തിന്‍റെ കണ്ണീര്‍ മഴയില്‍ നനയിക്കാനോ ..?
നീ ഇന്നും എന്നില്‍ ജീവിക്കുന്നു ഒരു നേര്‍ത്ത വിങ്ങലായി
ഓരോ നിമിഷവും ഞാന്‍ കാത്തിരിക്കുന്നു
നിന്നില്‍ നിന്നും ഒരു വാക്കിനായി
നീ ഒരിക്കലും പറയില്ലെന്നറിഞ്ഞിട്ടും
വെറുതെ കാത്തിരിക്കുന്നു ഇഷ്ടമാണെന്നൊരു വാക്കിനായ്‌
എന്‍റെ മോഹങ്ങള്‍ക്ക് ഇന്ന്‍ നരച്ച നിറമാണ്
നീ വന്നാല്‍ മാത്രം വിടരനായ് കാത്തു നില്‍ക്കുന്ന വസന്തമാണ്‌ ഞാന്‍
നിനക്കായ്‌ മാത്രമാണ് ഇന്നും എന്‍റെ ഹൃദയം തുടിക്കുന്നത്
നീ മൊഴിഞ്ഞ വാക്കുകള്‍ മാത്രമാണ് ഇന്നുമെന്‍റെ കാതില്‍
വിരഹമാണ് പ്രണയമെങ്കില്‍ ഞാനിപ്പോള്‍ പ്രണയത്തിലാണ്
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ തള്ളിയിടുന്നതും
നിന്‍റെ പ്രണയം തന്നെയാണ് .........

Tuesday, November 15, 2011

മൌനമെന്തേ ...?


 മായുന്ന പകലിനും
മറയുന്ന സന്ധ്യയ്ക്കും
കൊഴിയുന്ന പൂവിനും
മൌനമെന്തേ ...?

ഇടറുന്ന നെഞ്ചിനും
മിഴിയിലെ നീരിനും
കരളിലെ നോവിനും
മൌനമെന്തേ ...?

അടരുന്ന രാവിനും
പറയാത്ത വാക്കിനും
ഈ നിലാകാറ്റിനും
മൌനമെന്തേ ..?

എന്‍റെ മോഹങ്ങള്‍ക്കും
നിന്‍റെ സ്നേഹസ്പര്‍ശങ്ങള്‍ക്കും
വിട പറയുന്ന നേരവും
മൌനമെന്തേ ..?

ഇന്നെന്‍റെ നോവുകള്‍ ചിരിക്കുമ്പോള്‍
ഞാന്‍ ഞാനല്ലാതെയാവുമ്പോള്‍
ഞാനെന്നോടു ചോദിക്കുന്നു
നിനക്കു മൌനമെന്തേ ..?

ഭവാനി

ഞാന്‍ ഭവാനിയാണ്‌ ...
കിഴക്കോട്ടൊഴുകുന്ന ഭവാനി
കദനത്തിന്‍റെ  ഇരമ്പലുകള്‍ ഉള്ളില്‍ നിറയുമ്പോഴും
ശാന്തയായൊഴുകുന്ന ഭവാനി
 മല്ലീ ശ്വരന്‍റെ പാദങ്ങള്‍ പുല്‍കി
ജന്മ നിര്‍വൃതി തേടുന്ന ഭവാനി
കാടിന്‍റെ മക്കള്‍ക്ക് ദാഹം തീര്‍ക്കാന്‍
കനിവോടെയവരെ തഴുകിയുറക്കാന്‍
സ്നേഹത്തിന്‍റെ അമൃത് പകരാന്‍ ഞാന്‍ ഭവാനി
നോവുന്ന ഹൃത്തടം തെളിനീരാല്‍ മറച്ച്
വേവുന്ന ചിന്ത പേറുന്ന ഭവാനി
കനലെരിയുന്ന മനസുമാ യൊഴുകുമ്പോഴും
തെളിനീരു പകരുന്ന ഭവാനി
ഞാന്‍ വേദനയാണ് നിലക്കാത്ത ദീനരോദനമാണ്
നോവുവിങ്ങുന്ന മൌനമാണ്
കാടിന്‍റെ പിടച്ചിലിന്‍ സാക്ഷിയാണ്
ഇനിയുമീ നെറികെട്ട ലോകത്ത്
എന്തിനൊഴുകുന്നെന്നറിയാതെ-
ദിശതേടിയലയാതെ ഒഴുകുകയാണ് ഞാന്‍ കിഴക്കുനോക്കി
ഉദയസൂര്യന്‍റെ പ്രഭതേടിയലയുകയാണു ഞാന്‍ ഭവാനി

Monday, November 14, 2011

കൃഷ്ണാ നീയെനിക്കാരാണ് ...?

കൃഷ്ണഭക്തി എന്ന് മുതലാണ് എന്നില്‍ കടന്നുവന്നത് ..? അറിയില്ല ...ഒരുപക്ഷേ ഞാന്‍ ജനിച്ച മാത്രയില്‍ തന്നെയാവാം .ഗുരുവായൂരപ്പന്  വല്യമ്മച്ചി നേര്‍ച്ച  പറഞ്ഞിട്ട് കിട്ടിയതാണ് ഞാനെന്ന്‍ കേട്ടിട്ടുണ്ട് .അതുകൊണ്ടാണോ ആ അഗാധ ഭക്തിയെന്ന്‍ അറിയില്ല. ചെറുപ്പത്തില്‍ ഉണ്ണികൃഷ്ണനും ഉണ്ണീശ്ശോയും ഒരാളാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ദൈവങ്ങളെല്ലാം ഒന്നുതന്നെയെന്ന് അന്നേ ചിന്തിപ്പിച്ച ദൈവത്തിനു നന്ദി.
      കൃഷ്ണനോട് ഞാന്‍ കൂടുതല്‍ അടുത്തത് എന്‍റെ കൗമാര കാലത്താണ്. കൃഷ്നോട് പ്രണയം തുടങ്ങിയത് പെട്ടെന്നായിരുന്നു. കഥകളിലെ രാധ ഞാനാണെന്ന് വെറുതെ തോന്നി.ഒരുപക്ഷേ കൃഷ്ണനെ പ്രണയിച്ചാല്‍ ഒരിക്കലും നഷ്ടപ്പെടില്ല എന്നു കരുതിയാവാം മനസ്സില്‍ അങ്ങനെ തോന്നിയത്. ലോകത്ത് ആളുകള്‍ പ്രണയിക്കുന്ന ഒരേയൊരു ദൈവമാവം കൃഷ്ണന്‍.
  എന്‍റെ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം  പറഞ്ഞിരുന്നത് കൃഷ്ണനോടാണ്.  ഹോസ്ടല്‍ ജീവിതം തുടങ്ങിയപ്പോള്‍ കൃഷ്ണനോട് മിണ്ടാന്‍ സമയമില്ലാതായി. എങ്കിലും ഞാന്‍ എഴുതുന്നതും പറയുന്നതുമെല്ലാം എന്‍റെ കൃഷ്ണനെപറ്റിയാണ്. മനസിലെ കൃഷ്ണഭക്തി മായാതിരിക്കട്ടെ. ജീവിതത്തില്‍ എന്തു വേദനയും താങ്ങാന്‍ എന്‍റെ കൃഷ്ണന്‍ എനിക്ക് കൂട്ടാവട്ടെ.കൃഷ്ണന്‍ എന്‍റെ വേദനയില്‍ കൂട്ടാവുമെങ്കില്‍ വേദനിക്കാനാണെനിക്കിഷ്ടം.....എന്നും എന്‍റെ കൂട്ടായി എന്‍റെ ഉണ്ണിക്കണ്ണന്‍ ഉണ്ടായിരിക്കട്ടെ .....എന്‍റെ മകനായും , കാമുകനായും , സുഹൃത്തായും, ഗുരുനാഥനായുമെല്ലാം  എന്‍റെ കൃഷ്ണന്‍ എന്നും കൂടെയുണ്ടാവട്ടെ .........