Monday, December 19, 2011

കാത്തുവച്ച ഹൃദയം

ഇന്നത്തെ  പത്രം തുറന്നപ്പോള്‍ ആദ്യം കണ്ടത് അര്‍ബുദ രോഗ ബാധിതനായി ചികിത്സയില്‍ കഴിയുന്ന അഴീക്കോട്‌ മാഷിനെ കാണാന്‍ വിലാസിനി ടീച്ചര്‍ വന്ന വാര്‍ത്തയാണ് ........      
        ഹൃദയത്തില്‍ മുള്ളു കൊള്ളുന്ന അനുഭവമായിരുന്നു അത്. പ്രായത്തിനോ രോഗത്തിനോ പ്രണയത്തെ തളര്‍ത്താനാവില്ല  എന്നു തെളിയിക്കുന്ന മുഹൂര്‍ത്തം. ഒരുമിച്ചു ജീവിക്കാമായിരുന്ന ഒരു ജന്മം പരസ്പരം കാണാതെ കഴിച്ചു കൂട്ടി . അടുത്ത കാലത്ത് മാധ്യമങ്ങളിലൂടെ വഴക്കിട്ടു. എങ്കിലും പ്രണയത്തിന്‍റെ മധുരം വിരഹത്തിന്‍റെ കയ്പ് നീക്കി ഒടുവില്‍ പുറത്ത് വന്നു.
         43 വര്‍ഷങ്ങള്‍  പിരിഞ്ഞിരുന്നവര്‍... ...ഒടുവില്‍ വീണ്ടും കണ്ടുമുട്ടിയത് ഈ അവസ്ഥയിലാണല്ലോ ...!ഇതും ദൈവ നിയോഗമാവാം .... പരസ്പരം സ്നേഹിച്ചിട്ടും നിസാര കാരണങ്ങള്‍ ഒരു ജന്മത്തെ തന്നയാണ് ബലികൊടുത്തത്. പറയാന്‍ ഏറെ ഉണ്ടായിട്ടും ഒന്നും പറയാതെ ഒരു ജന്മം .....
        ടീച്ചറോട് ബഹുമാനം തോന്നുന്നു ഒപ്പം സഹതാപവും ...സാഹിത്യത്തിലെ ഗര്‍ജ്ജിക്കുന്ന ഈ സിംഹത്തിനായി ഒരു ജന്മം മുഴുവന്‍ അവര്‍ പ്രണയത്തില്‍ ഹോമിച്ചു.  ഇപ്പോഴും പറയുന്നു അദ്ദേഹത്തിനായി ജീവന്‍ പോലും നല്‍കാമെന്ന്...യഥാര്‍ത്ഥ പ്രണയം ഒരു പ്രാര്‍ത്ഥന പോലെയാണ്  ...അത് ഒന്നും ആഗ്രഹിക്കുന്നില്ല. താന്‍ സ്നേഹിക്കുന്നയാളുടെ  നന്മ മാത്രമല്ലാതെ .........
         "നിബിടാന്ധകാരത്തില്‍ നിദ്ര കൊള്ളുമ്പോള്‍ പോലും എന്‍റെ സൂക്ഷ്മാണുക്കള്‍ നിന്നെ തിരിച്ചറിയും " ടീച്ചര്‍ക്ക് മാഷയച്ച കത്തിലെ വരികള്‍ ..................ഇതില്‍പരം ഒരു ഭാഗ്യം മറ്റെന്താണ് .....? താന്‍ പ്രണയിക്കുന്നയാള്‍ ഒരു നിമിഷമെങ്കിലും തിരിച്ചറിഞ്ഞത് ടീച്ചര്‍ക്ക് ലഭിച്ച ഭാഗ്യമാണ്. ഒരു പക്ഷേ ആ വരികളാവാം അവരെ ജീവിപ്പിച്ചത് ...............
              ടീച്ചര്‍ മാഷിനു നല്‍കിയ ചുവന്ന റോസാപ്പൂക്കള്‍ അവരുടെ  ജന്മം തന്നെയല്ലേ ...?പാദങ്ങളില്‍ സമര്‍പ്പിച്ചത് സ്വന്തം ജീവിതവും........
           ഇപ്പോഴും ടീച്ചര്‍ പറയുന്നു കൂടെ വന്നാല്‍ പോന്നു പോലെ നോക്കാമെന്ന്........അത് തന്നെയാണ് മരിക്കാത്ത പ്രണയം ...കളങ്കമില്ലാത്ത പ്രണയം........ഇനിയെങ്കിലും ടീച്ചറുടെ പ്രണയം സഫലമായെങ്കില്‍ ................

No comments:

Post a Comment